രാമപുരത്ത് വാര്യരുടെ നാട്ടിൽ മർദ്ദനവും, സാംസ്ക്കാരിക രഹിത നടപടികളും പോലീസ് അവസാനിപ്പിക്കണം : സി.പി.എം.
കോട്ടയം: സാംസ്കാരിക നേതാക്കളും, വിശുദ്ധരുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ രാമപുരം എന്ന പുണ്യഭൂമിയിൽ പോലീസ് മർദ്ദനവും, സാംസ്ക്കാരിക രഹിത നടപടികളും രാമപുരം പോലീസ് അവസാനിപ്പിക്കണമെന്നു സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.
പാലാ.. രാമപുരം സെന്റ് അഗസ്റ്റീൻ കോളേജിലെ വിദ്യാർത്ഥി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് വിഷ്ണു എൻ.ആർ നെ രാമപുരം പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) രാമപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വമ്പിച്ച പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലാലിച്ചൻ ജോർജ്.
ഒട്ടേറെ ത്യാഗങ്ങളും, പീഢനങ്ങളും ഏറ്റുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാമപുരത്ത് രൂപം കൊണ്ടത് ആ പാരമ്പര്യമുള്ള ഞങ്ങളെ മർദ്ദനം കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമം വ്യാമോഹം മാത്രമാണെന്നും, ഇതിനെതിരെ ശക്തമായ നീക്കങ്ങൾ തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ സാംസ്ക്കാരിക രഹിത നടപടികൾ മുഖ്യമന്ത്രി തലങ്ങളിൽ അറിയിച്ചിട്ടുണ്ടെന്നും ലാലിച്ചൻ പറഞ്ഞു.
കഞ്ചാവ് മാഫിയയെ രാമപുരത്തിന്റെ മണ്ണിൽ ഇല്ലായ്മ ചെയ്യാൻ എസ്.എഫ്.ഐ അടക്കമുള്ള പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശ്രമിക്കുമ്പോൾ കഞ്ചാവ് മാഫിയയെ വളർത്തുവാനുള്ള നടപടിയാണ് രാമപുരം പോലീസ് കൈകൊള്ളുന്നതെന്നും ഇത് ഇടത് സർക്കാരിന്റെ പോലീസ് നയത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ രാമപുരം ലോക്കൽ സെക്രട്ടറി ഡാന്റീസ് സ്വാഗതം പറഞ്ഞു. സി.പി.എം പാലാ ഏരിയ സെക്രട്ടറി വി.ജി വിജയകുമാർ, ഷാർലി മാത്യു, എം.സി സുകുമാരൻ, കെ.എസ് രാജു, ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് സജേഷ്, വി.എ സലി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ യോഗത്തിന് മുമ്പ് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ