
പുനലൂർ: സ്വാതന്ത്ര്യദിനം മുതൽ പുനലൂർ നഗരസഭ ഡിസ്പോസിബിൾ വസ്തുക്കളിൽ നിന്ന് മുക്തമാകുന്നു. എല്ലാ വാർഡുകളിലും സ്റ്റീൽ പ്ലേറ്റും ഗ്ലാസും കുടുംബശ്രീക്കാർ 16 മുതൽ വാടകയ്ക്കു നൽകും.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് പുനലൂരിനെ ഡിസ്പോസിബിൾ ഫ്രീയാക്കുന്നത്. ഓരോ വാർഡിലെയും യൂണിറ്റുകളിൽ കുറഞ്ഞത് 250 സ്റ്റീൽ പാത്രങ്ങൾ, ടംബ്ലറുകൾ, കെറ്റിലുകൾ എന്നിവ വാടകയ്ക്കു നൽകാൻ സജ്ജമാക്കും. 16 മുതൽ പുനലൂരിൽ പൊതുപരിപാടികളിൽ ഉൾപ്പെടെ ഡിസ്പോസിബിൾ സാധനങ്ങൾ ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ 25,000 രൂപ വരെ പിഴ ഈടാക്കും.
വീടുകളിൽ നിന്നും കടകളിൽ നിന്നും അജൈവ മാലിന്യം ശേഖരണത്തിനായി 90 ഗ്രീൻ വൊളന്റിയർമാരുടെ പരിശീലനം പൂർത്തിയായി. 16 മുതൽ മാലിന്യ ശേഖരണം ആരംഭിക്കുമെന്നും ഭക്ഷണം വിതരണം ചെയ്യുന്നതിനു ഡിസ്പോസിബിൾ സാധനങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.
ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ആവരണം ഉള്ള പേപ്പർ ഇലകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, ടംബ്ലറുകൾ എന്നിവയുടെ നിർമാണവും ഉപയോഗവും വിൽപനയും കർശനമായി നിരോധിക്കും. റീസൈക്കിൾ ചെയ്യാൻ പറ്റാത്ത ഫ്ലക്സുകൾക്കും നിരോധനം ബാധകമാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ